വടക്കഞ്ചേരി: പൊതുമരാമത്ത് വകുപ്പ് അധികൃതർ മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രമുഖകേന്ദ്രമായ മുടപ്പല്ലൂർ ടൗണിലെ കച്ചവടക്കാരുടേയും യാത്രക്കാരുടേയും ക്ഷമ പരീക്ഷിക്കുന്നതു തുടരുന്നു.
വർഷങ്ങളായി വെള്ളക്കെട്ടും കുഴികളുമായി തീരാദുരിതം മാത്രം സമ്മാനിച്ചിട്ടുള്ള പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ ഓണസമ്മാനമായി മറ്റൊരു ദുരിതംകൂടി നൽകിയിട്ടുണ്ട്.
മഴ മാറി നിൽക്കുന്നതിനാൽ കുഴികളിൽനിറച്ച മെറ്റലും പാറപ്പൊടിയും പ്രദേശത്താകെ പാറിക്കളിച്ച് കച്ചവടക്കാർക്ക് കടതുറക്കാൻ കഴിയാത്തവിധം വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. കച്ചവട സാധനങ്ങളിൽ പൊടിമൂടി ടൗണിലെ മൂന്നുകടകൾ ഇതിനകം പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രമേശ് ബാബു പറഞ്ഞു. ഓണത്തിനുമുമ്പ് ടാറിംഗ് നടത്തി റോഡ് മിനുമിനുപ്പാക്കുമെന്നു പറഞ്ഞ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഓണം അടുത്തതോടെ മലക്കം മറിഞ്ഞു.
വ്യാപാരി നേതാക്കൾ പൊടിശല്യം അറിയിച്ചപ്പോൾ ഓണം കഴിയുന്നതുവരെ സഹിക്കേണ്ടി വരുമെന്നാണ് അറിയിപ്പു ലഭിച്ചത്. എന്നാൽ സാറേ വെള്ളം നനയ്ക്കാൻ നടപടിയുണ്ടാകുമോ എന്നുചോദിച്ചപ്പോൾ അതിനു ഫണ്ടില്ലെന്ന മറുപടിയായിരുന്നു.
തങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന മറുപടികളാണുണ്ടാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും മാന്യമായി സംസാരിച്ചുകൂടേ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഒരു നല്ലമഴ പെയ്താൽമതി മുടപ്പല്ലൂർടൗൺ വെള്ളക്കെട്ടിലായി കടകളിലെല്ലാം വെള്ളംകയറും.
റോഡിലൂടെ വലിയ വാഹനം കടന്നുപോകുമ്പോൾ കടകൾക്കുള്ളിൽ വെള്ളം ഓളംവെട്ടും. ഈ സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴും ഇതിനു ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനു കഴിയുന്നില്ല.
ഡ്രെയ്നേജ് നവീകരണം, കലുങ്ക് പൊളിച്ചുപണിയൽ തുടങ്ങിയവ ലക്ഷങ്ങളേറെ ചെലവഴിച്ച് ഇടയ്ക്കിടെ നടത്തുന്നതല്ലാതെ വെള്ളക്കെട്ടിനും റോഡ് തകർച്ചയ്ക്കും പരിഹാരമായിട്ടില്ല. ഇതിനിടേയാണ് ഇപ്പോൾ പൊടികൂടി സമ്മാനിച്ചിട്ടുള്ളത്.